പത്തനംതിട്ട: ജില്ലയിലെ ഹോട്ടൽ വ്യവസായം ഇപ്പോൾ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിയിലാണ്. അസം, ബംഗാൾ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ തിരികെ വരാത്തതാണ് ഹോട്ടലുടമകളുടെ ഉറക്കം കെടുത്തുന്നത്.
നിലവിൽ ലഭ്യമായ ചുരുക്കം ചില ജീവനക്കാരെ സ്വന്തമാക്കാൻ ഹോട്ടലുടമകൾ വാട്സാപ് ഗ്രൂപ്പുകളിൽ പരസ്പരം മത്സരിച്ച് ‘ലേലം’ വിളിക്കേണ്ട അവസ്ഥയാണിപ്പോൾ. ദിവസക്കൂലി കൂട്ടി ചോദിച്ച്, മാവ് വരെ കുഴച്ചുവെച്ച ശേഷം മറ്റൊരു ഹോട്ടലിലേക്ക് കൂടുതൽ തുകയ്ക്ക് മുങ്ങുന്ന സംഭവങ്ങൾ വരെ ജില്ലയിൽ പതിവായിട്ടുണ്ട്. നിർമ്മാണ മേഖലയെയും കൃഷിയെയും ഈ തൊഴിലാളി ക്ഷാമം വല്ലാതെ ബാധിച്ചിട്ടുണ്ട്.
