പത്തനംതിട്ട ജനറൽ ആശുപത്രി പരിസരം ഇന്ന് സാക്ഷ്യം വഹിച്ചത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകൾക്കാണ്. ടിയർ ഗ്യാസ് ഉൾപ്പെടെ സകല സന്നാഹങ്ങളുമായി ‘എന്തും നേരിടാൻ’ തയ്യാറായി നിന്ന പോലീസിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു കാര്യങ്ങൾ.
രാവിലെ 11.26-ന് വൈദ്യപരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിച്ചപ്പോൾ ആശുപത്രി കവാടം അക്ഷരാർത്ഥത്തിൽ ഒരു പ്രതിഷേധ കടലായി മാറി. ഒരേ സമയം ഡിവൈഎഫ്ഐയും യുവമോർച്ചയും ഇരച്ചെത്തിയപ്പോൾ പോലീസിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ജീപ്പിന് ഇരുവശത്തുനിന്നും മുദ്രാവാക്യം വിളികളുമായി പാഞ്ഞെത്തിയ പ്രവർത്തകരെ മാറ്റാൻ പോലീസ് പെടാപ്പാട് പെട്ടു. കൂവലുകളും പ്രതിഷേധവും ഇരമ്പുമ്പോഴും നിറചിരിയോടെയാണ് രാഹുൽ ഇതിനെയെല്ലാം നേരിട്ടത് എന്നത് മറ്റൊരു കാഴ്ച.
പൊതിച്ചോറും ‘എസ്കേപ്പും’ ഇതിനിടയിൽ നാടകീയതയ്ക്ക് ആക്കം കൂട്ടി ഡിവൈഎഫ്ഐയുടെ വക ‘പൊതിച്ചോർ പ്രതിഷേധം’ അരങ്ങേറി. മുൻപ് പൊതിച്ചോറിനെ പരിഹസിച്ചതിാനുള്ള മറുപടിയാണിതെന്ന് അവർ പറയുന്നു. പ്രതിഷേധം കനത്തതോടെ ഏത് വാതിലിലൂടെ രാഹുലിനെ പുറത്തിറക്കും എന്നതായി പോലീസിന്റെ തലവേദന. പ്രതിഷേധക്കാരെ ചിതറിക്കാൻ പല തന്ത്രങ്ങൾ നോക്കിയെങ്കിലും ഫലിച്ചില്ല. ഒടുവിൽ ഒരു മണിയോടെ അത്യാഹിത വിഭാഗത്തിന്റെ വാതിൽ തുറന്ന്, മിന്നൽ വേഗത്തിൽ രാഹുലിനെ ജീപ്പിൽ കയറ്റി പോലീസ് പാഞ്ഞു.
രോഗികൾ എന്തുപിഴച്ചു? രാഷ്ട്രീയ നാടകങ്ങൾ പൊടിപൊടിച്ചപ്പോൾ ശരിക്കും വലഞ്ഞത് ആശുപത്രിയിലെത്തിയ പാവം രോഗികളാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലെ തിക്കും തിരക്കും കാരണം അത്യാവശ്യക്കാർക്ക് പോലും വഴി മുടങ്ങി. വെട്ടിപ്രത്ത് മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും കണ്ടത് ഇതേ ബഹളം. രാഷ്ട്രീയ പകപോക്കലുകൾക്ക് ആശുപത്രികളും പൊതുനിരത്തുകളും വേദിയാകുമ്പോൾ, സമാധാനം നഷ്ടപ്പെടുന്നത് സാധാരണക്കാർക്കാണ്.
English Summary:
“Pathanamthitta General Hospital turned into a conflict zone today as DYFI and Yuva Morcha activists staged intense protests during Rahul Mankootathil’s medical examination. Despite Police being prepared with tear gas, they were caught off guard by the sudden surge of protesters blocking the police jeep. Amidst the chaos, DYFI activists staged a symbolic ‘Pothichoru’ protest. The dramatic scenes caused significant distress to patients and bystanders, raising questions about turning hospitals into political battlegrounds. Police eventually managed a swift exit, speeding away with Rahul to the Magistrate’s residence.”
