ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ വിചിത്രമായ ഒരധ്യായമാണ് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലുള്ള ബെഗുൻകോദോർ റെയിൽവേ സ്റ്റേഷൻ. 1967 മുതൽ 2009 വരെയുള്ള 42 വർഷക്കാലം ഒരു ട്രെയിൻ പോലും ഈ സ്റ്റേഷനിൽ നിർത്തിയിരുന്നില്ല. പ്രദേശത്ത് പ്രചരിച്ച ചില ഭയപ്പെടുത്തുന്ന കഥകളെത്തുടർന്ന് ‘പ്രേതബാധയുള്ള സ്റ്റേഷൻ’ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു.
സ്റ്റേഷൻ മാസ്റ്ററുടെ മരണവും സ്റ്റേഷൻ പരിസരത്ത് കണ്ടതായി പറയപ്പെടുന്ന ദുരൂഹ രൂപങ്ങളുമാണ് ജീവനക്കാരെയും യാത്രക്കാരെയും ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. ട്രെയിനുകൾ ഈ സ്റ്റേഷൻ എത്തുന്നതിന് മുൻപേ വേഗത കൂട്ടി നിർത്താതെ കടന്നുപോകുമായിരുന്നു. ഇതോടെ ഇന്ത്യൻ റെയിൽവേയുടെ രേഖകളിൽ ഈ സ്റ്റേഷൻ അടയാളപ്പെടുത്താതെയായി.
വർഷങ്ങൾക്ക് ശേഷം 2009-ൽ മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് നാട്ടുകാരുടെ ആവശ്യപ്രകാരം സ്റ്റേഷൻ പുനരാരംഭിച്ചത്. നിലവിൽ ഇവിടെ ട്രെയിനുകൾ നിർത്തുന്നുണ്ടെങ്കിലും സന്ധ്യ കഴിഞ്ഞാൽ സ്റ്റേഷൻ പരിസരത്ത് ആളുകൾ നിൽക്കാൻ ഇപ്പോഴും മടിക്കുന്നു. ഒരു റെയിൽവേ സ്റ്റേഷൻ ദശകങ്ങളോളം എങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഈ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
