ശബരിമലയിലെ ‘വിഐപി’ ദർശനം; കരിങ്കുരങ്ങും സിംഹവാലനും ഭക്തർക്ക് കൗതുകം, പക്ഷെ ആ ‘സ്നേഹം’ ആപത്ത്!

ശബരിമല പാതയിലും ഗവി റൂട്ടിലും ഇപ്പോൾ അയ്യപ്പന്മാരുടെ കണ്ണുടക്കുന്നത് വനത്തിലെ വിഐപികളിലാണ്. സന്നിധാനത്തിന് തൊട്ടരികിലും ഗവി പാതയിലും ഒരേ സമയം കരിങ്കുരങ്ങുകളെയും (Nilgiri Langur) അപൂർവ്വയിനം സിംഹവാലൻ കുരങ്ങുകളെയും (Lion-tailed Macaque) കാണാം. അമ്മയുടെ വയറ്റിൽ അള്ളിപ്പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളും മരച്ചില്ലകളിലെ അഭ്യാസപ്രകടനങ്ങളും ഭക്തർക്ക് നല്ലൊരു കാഴ്ച വിരുന്നാണ്.

ബോർഡുകൾക്ക് എന്ത് വില? എന്നാൽ ഈ കൗതുകം വലിയൊരു അപകടത്തിലേക്കാണ് പോകുന്നത്. വന്യജീവികൾക്ക് ഭക്ഷണം നൽകരുതെന്ന് വനംവകുപ്പ് പാതയിലുടനീളം ബോർഡ് വെച്ചിട്ടുണ്ടെങ്കിലും ഭക്തർ അത് വകവെക്കുന്നില്ല. ബിസ്ക്കറ്റും പഴങ്ങളും നീട്ടുമ്പോൾ നിർഭയരായി അതെടുക്കാൻ വാനരന്മാർ എത്തുന്നു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന, വെറും 2500-ഓളം മാത്രം അവശേഷിക്കുന്ന സിംഹവാലൻ കുരങ്ങുകളെയാണ് നമ്മൾ ഈ ‘സ്നേഹം’ നൽകി നശിപ്പിക്കുന്നത്. കാട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കേണ്ട ഇവരെ മനുഷ്യന്റെ ഭക്ഷണത്തിന് അടിമകളാക്കുന്നത് വംശനാശത്തിന് വേഗത കൂട്ടുകയേ ഉള്ളൂ. കാഴ്ചകൾ കാണാം, പക്ഷെ ദയവുചെയ്ത് അവരെ തീറ്റിപ്പോറ്റാൻ നിൽക്കരുത്!

English Summary:

“Pilgrims trekking to Sabarimala and Gavi are being treated to rare sightings of Lion-tailed Macaques and Nilgiri Langurs. However, environmentalists are concerned as devotees ignore Forest Department warnings and continue to feed these endangered species. Experts warn that feeding human food to these wild animals, especially the Lion-tailed Macaque which is on the verge of extinction, poses a severe threat to their natural survival instincts and health.”