പതിവിന് വിപരീതമായ ഒരു കാലാവസ്ഥയാണ് ജനുവരി ആദ്യവാരം ശബരിമലയിലും പരിസരത്തും അനുഭവപ്പെടുന്നത് . പകൽ മല കയറുന്നവർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിൽ കടുത്ത ചൂട് ആണ് ജനുവരി 5 ആയ ഇന്ന് തിങ്കൾ അനുഭവപ്പെട്ടത് . ഇന്നലെ രാത്രി നല്ല കിടുകിടെ വിറപ്പിക്കുന്ന തണുപ്പും തണുത്ത കാറ്റും കാരണം കുട്ടികളും സ്ത്രീകളും ഒക്കെ ബുദ്ധിമുട്ടിയതായി അറിയാൻ കഴിഞ്ഞു . മാത്രമല്ല രാത്രി 12 കഴിഞ്ഞതോടെ അപ്പാച്ചിമേട് , ശരംകുത്തി , നീലിമല എന്നിവിടങ്ങളിൽ കനത്ത കോടമഞ്ഞും ദൃശ്യമായി . ഇന്ന് പകൽ 33 ഡിഗ്രി ചൂട് . അതിനേക്കാൾ ചൂട് ഫീൽ ചെയ്യുന്ന ഉഷ്ണാവസ്ഥ പ്രകടമാണ് . വെയിലത്ത് പൊടിപാറുന്നു . പകൽ കട്ടിൽ മാളികപ്പുറം ഭാഗത്ത് ഭസ്മം , മഞ്ഞൾപ്പൊടി തുടങ്ങിയവ പാറിപ്പറന്ന് ഭക്തരുടെ മൂക്കിലും വായിലും കയറുന്ന അവസ്ഥയുണ്ട് . ഇടയ്ക്ക് വാഹങ്ങളിൽ വെള്ളം കൊണ്ടുവന്ന് നടപ്പാതകളിൽ തളിക്കുമെങ്കിലും അത് 10 മിനിറ്റിനകം പൂർവ്വ സ്ഥിതിയിലേക്ക് മാറുന്നുവെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത് . ജനുവരി 14 ന് മകര വിളക്ക് ദർശിക്കാൻ പതിനായിരങ്ങൾ മലകയറുമ്പോൾ ഈ കാലാവസ്ഥയിൽ കാര്യമായ മാറ്റം വന്നില്ലെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകും . ഏതായാലും 10 ദിവസത്തോളം ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് സന്നിധാനത്തെ വോളന്റിയർമാർ പ്രവർത്തിക്കുന്നത് .
മലകയറുന്നവർ അറിഞ്ഞിരിക്കേണ്ട കാലാവസ്ഥാ സൂചന
