വിത്ത് വിതച്ച് ആഴ്ചകൾ കഴിഞ്ഞു , മരുന്നടിച്ചു , വളമിട്ടു , പക്ഷെ വെള്ളം കിട്ടാതെ പാടശേഖരങ്ങളിലെ കൃഷി നശിച്ചുപോകുമെന്ന ഭയത്തിൽ കഴിയുകയാണ് പത്തനംതിട്ട ജില്ലയിലെ തിരുവാമനപുരം , കോത വിരുത്തി പാടശേഖരങ്ങളിലെ കർഷകർ . പി ഐ പി കനാൽ വഴിയുള്ള വെള്ളത്തിന്റെ ലഭ്യത മണിയാർ ബാരേജിന്റെ ഷട്ടർ തുറക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഷട്ടർ അറ്റകുറ്റപ്പണിയിൽ ആയതിനാൽ തുറക്കാൻ വൈകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്രയും കാലതാമസം ഒരിക്കലും പ്രതീക്ഷിച്ചില്ല . പാടം വിണ്ടുകീറിക്കിടക്കുന്ന കാഴ്‌ച ഹൃദയഭേദകമാണ് . കഴിഞ്ഞതവണ നഷ്ടം നേരിട്ടതാണ് . അതുകൊണ്ട് പലരും ഇപ്പോൾ കൃഷി തന്നെ വേണ്ടെന്നു വച്ചിരിക്കുകയാണ് . എന്നാൽ പ്രതീക്ഷയോടെ മുന്നോട്ടു വന്ന കർഷകർ ഇപ്പോൾ എരിതീയിൽ വീണ അവസ്ഥയിലാണ് . ഇത്തവണ കൂടി നഷ്ടം താങ്ങാൻ അവർക്ക് കെല്പില്ല . അധികൃതർ സജീവമായി ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഇവരുടെ അഭ്യർഥന
ഷട്ടർ തുറന്നില്ലെങ്കിൽ കർഷകർ കഷ്ടത്തിലാകും
